
യെമൻ : കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ മുഹ്‌സിൻ അൽ അസ്മറിയുടെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി നിമിഷപ്രിയയുടെ വധശിക്ഷ താൽക്കാലികമായി മാറ്റിവച്ചതിനെതിരെ പ്രതികരിച്ചു. അതിൽ അത്ഭുതമൊന്നുമില്ലെന്ന് ഫത്താഹ് പറഞ്ഞു. വർഷങ്ങളായി ഈ കേസിൽ വലിയ സമ്മർദ്ദങ്ങളുണ്ടായിട്ടുണ്ട്. പല കോണുകളിൽനിന്നും ഇടപെടലുകളും മധ്യസ്ഥതാ ശ്രമങ്ങളും നടന്നിരുന്നു.
“വധശിക്ഷ മാറ്റിവച്ചതായി ഇതുവരെ ഞങ്ങൾക്ക് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ശിക്ഷ മാറ്റിയതാണോ എന്നറിയാൻ ബന്ധപ്പെട്ട വകുപ്പിൽ അന്വേഷിച്ചപ്പോഴാണ് അറ്റോർണി ജനറലിന്റെ ഓഫിസിൽ നിന്ന് വിവരമുണ്ടായതെന്ന് അറിയിച്ചത്. എത്ര വൈകിയാലും വധശിക്ഷ നടപ്പിലാക്കേണ്ടതുണ്ട്. ഇതിനായി ഇതുവരെ നൽകിയ എല്ലാ വാഗ്ദാനങ്ങളും ഞങ്ങൾ നിരസിക്കുന്നു. ഞങ്ങളുടെ ആവശ്യം നഷ്ടപരിഹാരം മാത്രമാണ് – അത് വധശിക്ഷയുടെ രൂപത്തിലാണ്,” എന്നാണ് അബ്ദുൽ ഫത്താഹ് മഹ്ദിയുടെ നിലപാട്.
അനുരഞ്ജന ശ്രമങ്ങളൊന്നും തങ്ങൾ അംഗീകരിക്കില്ലെന്നും, ഇതൊരു സമയം മാത്രമാണ് നീണ്ടുപോകുന്നത് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
“വധശിക്ഷക്ക് തീയതി നിശ്ചയിച്ചതിനുശേഷം ഓരോ ദിനവും കൂടുതൽ ബുദ്ധിമുട്ടാണ്. വിധി നടപ്പിലാക്കുന്നത് വരെ ഞങ്ങൾ ഈ കേസിനെ പിന്തുടരും. കാലതാമസം ഈ കേസിനെ അവസാനിപ്പിക്കില്ല. സമ്മർദ്ദം ഞങ്ങളെ മാറ്റിനില്പ്പിക്കില്ല. രക്തത്തിന് പകരം മറ്റൊന്നും സ്വീകരിക്കാൻ കഴിയില്ല. സത്യം മറയില്ല. എത്ര വൈകിയാലും പ്രതികാരം നടപ്പാകും. ഇപ്പോഴത്തെ അവസ്ഥ സമയപരിമിതിയാണ്. അല്ലാഹുവിന്റെ നിയമം നടപ്പിലാക്കുന്നതിന് മുമ്പ് ഇനി ഒരു ചുവട് മാത്രമാണ് ശേഷിച്ചിരിക്കുന്നത്. ഞങ്ങൾ ആ നിമിഷത്തിനായി ദീർഘനാളായി കാത്തിരിക്കുകയാണ് – അക്ഷമയോടെയും ക്ഷമയോടെയും,” – എന്നാണ് ഫത്താഹ് മഹ്ദി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച പ്രസ്താവന.




