ഷിക്കാഗോ ഇന്ത്യൻ കോൺസുലേറ്റിൽ സ്വാമി വിവേകാനന്ദന്റെ പൂർണ്ണകായ പ്രതിമ അനാച്ഛാദനം ചെയ്തു.

ഷിക്കാഗോ: അമേരിക്കയിലെ ഷിക്കാഗോയിലുള്ള ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫീസിൽ സ്വാമി വിവേകാനന്ദന്റെ പൂർണ്ണകായ പ്രതിമ അനാച്ഛാദനം ചെയ്തു. യു.എസിലെ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വാത്രയാണ് പ്രതിമയുടെ അനാച്ഛാദന കർമ്മം നിർവ്വഹിച്ചത്. ഇന്ത്യൻ കോൺസുലേറ്റും യു.എസ് ഇന്ത്യൻ കമ്മ്യൂണിറ്റി ഫൗണ്ടേഷനും (USICF) സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. അമേരിക്കയിലെ ഇന്ത്യൻ സമൂഹം കോൺസുലേറ്റിന് നൽകിയ ഉപഹാരമാണ് ഈ വെങ്കല പ്രതിമ.
1893-ൽ ഷിക്കാഗോയിൽ നടന്ന ലോകമത പാർലമെന്റിൽ സ്വാമി വിവേകാനന്ദൻ നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗത്തിന്റെ ഓർമ്മകൾ പുതുക്കുന്നതാണ് ഈ പ്രതിഷ്ഠാപനം. ചടങ്ങിൽ വന്ദേമാതരം ആലപിക്കുകയും ജനപ്രതിനിധികളും കമ്മ്യൂണിറ്റി നേതാക്കളും പങ്കെടുത്ത പ്രത്യേക ചർച്ച സംഘടിപ്പിക്കുകയും ചെയ്തു.
“സ്വാമി വിവേകാനന്ദൻ ലോകത്തിന് നൽകിയ സേവനത്തിന്റെയും സാർവത്രിക സാഹോദര്യത്തിന്റെയും സന്ദേശം ഇന്നും പ്രസക്തമാണ്,” എന്ന് ചടങ്ങിൽ സംസാരിച്ച അംബാസഡർ വിനയ് മോഹൻ ക്വാത്ര വ്യക്തമാക്കി. ഭാരതത്തിന്റെ ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ചയെക്കുറിച്ചും, ഇന്ത്യ-യു.എസ് പങ്കാളിത്തം ശക്തമാകുന്നതിനെക്കുറിച്ചും അദ്ദേഹം ചടങ്ങിൽ വിശദീകരിച്ചു. ഭാരതീയ സംസ്കാരം അമേരിക്കയിൽ നിലനിർത്തുന്നതിൽ ഇന്ത്യൻ വംശജർ നൽകുന്ന സംഭാവനകളെ അദ്ദേഹം അഭിനന്ദിച്ചു.
പി പി ചെറിയാൻ




