BlogKeralaLatest NewsLifeStyleNewsTravel

റോഡുകളുടെ വീതി കൂട്ടരുതെന്ന് യുവാക്കള്‍ ആവശ്യപ്പെടുന്ന കാലം വരുമെന്ന് നഗര ഗതാഗത വിദഗ്ധന്‍

അരിയങ്ങാടിയില്‍ തണലുണ്ടാക്കി വാഹനങ്ങള്‍ നിരോധിച്ച് കാല്‍നടക്കാരെ പ്രോത്സാഹിപ്പിച്ചാല്‍ കച്ചവടം കൂടുമെന്നും അസറ്റ് ഹോംസ് സംഘടിപ്പിച്ച പാര്‍പ്പിടദിന പ്രഭാഷണത്തില്‍ പാലക്കാട് ഐഐടി അസോ. പ്രൊഫ. ഡോ ബി കെ ഭവത്രാതന്‍

തൃശൂര്‍: റോഡുകളുടെ വീതി കൂട്ടരുതെന്ന് യുവാക്കള്‍ ആവശ്യപ്പെടുന്ന കാലം വരുമെന്ന് നഗര ഗതാഗത വിദഗ്ധനും പാലക്കാട് ഐഐടി അസോസിയേറ്റ് പ്രൊഫസറുമായ ഡോ. ബി കെ ഭവത്രാതന്‍. യുവാക്കളെ പങ്കെടുപ്പിക്കല്‍ (എന്‍ഗേജിംഗ് യൂത്ത്) എന്ന ആഗോള പാര്‍പ്പിടദിനത്തിന്റെ ഈ വര്‍ഷത്തെ ഇതിവൃത്തത്തില്‍ ഊന്നി അസറ്റ് ഹോംസ് സംഘടിപ്പിച്ച ബിയോണ്ട് സ്‌ക്വയര്‍ ഫീറ്റ് പ്രഭാഷണ പരമ്പരയുടെ 29-ാം പതിപ്പില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഡോ. ഭവത്രാതന്‍. റോഡുകളുടെ വീതി കുട്ടുന്നത് പ്രശ്‌നപരിഹാരമല്ല. റോഡുകളുടെ വീതി കൂട്ടുമ്പോള്‍ സംഭവിക്കുന്നത് വീതി കൂടിയ റോഡു കണ്ട് അവിടേയ്ക്ക് എല്ലാ വാഹനങ്ങളും ഓടിയെത്തുന്നതാണ്. വാണിജ്യ സ്ഥാപനങ്ങളും റിയല്‍ എസ്‌റ്റേറ്റ് വികസനവും ഡിമാന്‍ഡുമെല്ലാം ആ പ്രദേശത്ത് കേന്ദ്രീകരിക്കും. അതോടെ അവിടെ വീണ്ടും തിരക്കും ട്രാഫക് ജാമും വര്‍ധിച്ച് എന്തിനാണോ റോഡിനു വീതി കൂട്ടിയത് ആ ഉദ്ദേശം പരാജയപ്പെടും, അദ്ദേഹം പറഞ്ഞു. പൊതുഗതാഗതം പരമാവധി ഉപയോഗിക്കുകയും ഇന്ധനവും മോട്ടോറും ഉപയോഗിക്കാത്ത സൈക്ക്ള്‍ സവാരി, കാല്‍നട തുടങ്ങിയ ഗതാഗത മാര്‍ഗങ്ങള്‍ പരമാവധി പ്രോത്സാഹിപ്പിക്കുകയുമാണ് വേണ്ടത്. പൂരം തുടങ്ങിയ സമയങ്ങളില്‍ തൃശൂര്‍ സ്വരാജ് റൗണ്ടിലേയ്ക്കുള്ള ബസ്സുകളുടെ പ്രവേശനം നിരോധിക്കുന്നതും അഭികാമ്യമല്ല എന്ന് അദ്ദേഹം പറഞ്ഞു. സ്വകാര്യ ടൂവീലറുകളേക്കാളും കാറുകളേക്കാളും എന്തുകൊണ്ടും സുസ്ഥിരമായ ഗതാഗത സംവിധാനം ബസ്സുകള്‍ തുടങ്ങിയ പൊതുഗതാഗത മാര്‍ഗങ്ങളാണ്. സ്വകാര്യ ഇലക്ട്രിക് കാറുകളേക്കാള്‍ സുസ്ഥിരം ഡീസല്‍ ഉപയോഗിക്കുന്ന ബസ്സുകളാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃശൂരിലെ അരിയങ്ങാടി പോലുള്ള വാണിജ്യകേന്ദ്രങ്ങളില്‍ വാഹനങ്ങള്‍ നിരോധിച്ച്, തണലുണ്ടാക്കാന്‍ ഷീറ്റു വലിച്ചു കെട്ടി കാല്‍നടക്കാരെ പ്രോത്സാഹിപ്പിച്ചാല്‍ കച്ചവടം വര്‍ധിക്കുകയേ ഉള്ളുവെന്നും അദ്ദേഹം പറഞ്ഞു. കാറിലിരുന്ന് കാണുന്ന നഗരമല്ല കാല്‍നടയായി ആളുകള്‍ കാണുക. നടക്കുമ്പോള്‍ നമുക്ക് ആ സ്ഥലത്തോട് ഒരു ഉടമസ്ഥത തോന്നുന്നു. നമ്മുടെ നഗരമാണെന്ന് അനുഭവപ്പെടുന്നു, അദ്ദേഹം പറഞ്ഞു. റോഡില്‍ ഇലക്ട്രിക് പോസ്റ്റുകള്‍ വരെ മുട്ടിച്ച് ടാറിടുന്നതും റോഡു മുറിച്ചു കടക്കാന്‍ ഉയരങ്ങളിലേയ്ക്ക് ചവിട്ടുപടികള്‍ കയറ്റുന്നതും തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും ഡോ. ഭവത്രാതന്‍ പറഞ്ഞു. സ്വകാര്യ കാര്‍ കേന്ദ്രീകൃതമായ (കാര്‍-സെന്‍്രടിക്) വികസനം മിശ്രിത ഭൂമി ഉപയോഗം നിലവിലുള്ള ഇന്ത്യയില്‍ അഭിലഷണീയമല്ല. യുഎസില്‍ അവശ്യസാധനങ്ങള്‍പോലും വാങ്ങാന്‍ ആളുകള്‍ അഞ്ചും പത്തും കിലോമീറ്റര്‍ യാത്ര ചെയ്‌തെന്നു വരും. എന്നാല്‍ ഇന്ത്യയില്‍ അതല്ല സ്ഥിതി. 2011ലെ സെന്‍സസ് പ്രകാരം ഇന്ത്യയില്‍ ഒരാള്‍ ശരാശരി സഞ്ചരിക്കുന്ന ദൈനംദിനം ദൂരമാണ് അഞ്ചു കിലോമീറ്ററെന്നും അദ്ദേഹം പറഞ്ഞു. ജനസംഖ്യയുടെ കാല്‍ഭാഗത്തോളം പേര്‍ യാത്ര ചെയ്യുന്നില്ല എന്നും പറയുന്നു. സൈക്കളിലോ നടന്നോ ജോലിക്കു പോകുന്നവര്‍ അവയെല്ലാം യാത്രയായി കരുതാത്തതാകാം കാരണം.

സര്‍ക്കാര്‍ തലത്തില്‍ ആപ്പുകളുണ്ടാക്കി ഷെയര്‍ ടാക്‌സി, കാര്‍പൂളിംഗ് തുടങ്ങിയവ പ്രോത്സാഹിപ്പിക്കണമെന്നും ഡോ. ഭവത്രാതന്‍ ആവശ്യപ്പെട്ടു. നമ്മുടെ യുവത്വം ഒരു പരിസ്ഥിതി പ്രവര്‍ത്തകരുടേയും ആഹ്വാനം ഇല്ലാതെ തന്നെ തന്നെ തൃശൂര്‍, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളില്‍ നിന്ന് ബാംഗളൂരുവിലേയ്ക്കും തിരുവനന്തപുരത്തേയ്ക്കും കാര്‍പൂളിംഗ് ആപ്പു വഴി യാത്ര നടത്തുന്നുവെന്നത് ആഹ്ലാദകരമാണെന്നും അദ്ദേഹം പറഞ്ഞു. ക്രൗഡ് ഫണ്ടിംഗ് എന്നു പറയുന്നതുപോലെ സാധനങ്ങള്‍ കൊടുത്തയക്കാന്‍ ക്രൗഡ് ഷിപ്പിംഗ് മാര്‍ഗങ്ങളും ഉപയോഗപ്പെടുത്തണം.

അസറ്റ് ഹോംസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സുനില്‍ കുമാര്‍ വി.യും പ്രസംഗിച്ചു. ആഗോള പരിസ്ഥിതി, ജല, പാര്‍പ്പിട ദിനങ്ങളിലാണ് വര്‍ഷത്തില്‍ മൂന്നു തവണ അസറ്റ് ഹോംസ് ബിയോണ്ട് സ്‌ക്വയര്‍ ഫീറ്റ് പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു വരുന്നത്.

ഫോട്ടോ – തൃശൂരില്‍ ബിയോണ്ട് സ്‌ക്വയര്‍ ഫീറ്റ് പ്രഭാഷണ പരമ്പരയുടെ ഭാഗമായി അസറ്റ് ഹോംസ് സംഘടിപ്പിച്ച ആഗോള പാര്‍പ്പിടദിന പ്രഭാഷണം നടത്തുന്ന നഗര ഗതാഗത വിദഗ്ധനും പാലക്കാട് ഐഐടി അസോസിയേറ്റ് പ്രൊഫസറുമായ ഡോ. ബി കെ ഭവത്രാതന്‍.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button