പനാമ കനാല്‍ തിരികെ പിടിക്കുമെന്ന ട്രംപിന്റെ ആവര്‍ത്തന പ്രഖ്യാപനം

വാഷിംഗ്ടണ്‍: പനാമ കനാല്‍ തിരിച്ചുപിടിക്കുമെന്ന പ്രഖ്യാപനം ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പനാമയുമായുള്ള നയതന്ത്ര തര്‍ക്കത്തില്‍ ശക്തമായ നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പും ട്രംപ് നല്‍കി.
‘പനാമയ്ക്ക് മണ്ടത്തരമായി നല്‍കിയ പനാമ കനാല്‍ ഇപ്പോള്‍ ചൈനയാണ് നിയന്ത്രിക്കുന്നത്. കരാര്‍ ലംഘനമാണ് നടന്നത്. അതിനാല്‍ ഞങ്ങള്‍ കനാല്‍ തിരികെ എടുക്കും, അല്ലെങ്കില്‍ ശക്തമായ നടപടിയുണ്ടാകും’ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ തന്റെ ആദ്യ വിദേശ സന്ദര്‍ശനത്തിനിടയില്‍ പനാമ പ്രസിഡന്റ് റൗള്‍ മുലിനോയുമായി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപ് പനാമ കനാലിന്റെ നിയന്ത്രണം യുഎസ് തിരിച്ചുപിടിക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടത്.
‘കനാലിന് മേലുള്ള പനാമയുടെ പരമാധികാരം ചര്‍ച്ചയ്ക്ക് വിധേയമല്ല’ എന്നായിരുന്നു പനാമ പ്രസിഡന്റ് മുലിനോയുടെ പ്രതികരണം. എന്നാല്‍, ജലപാതയ്ക്ക് ചുറ്റുമുള്ള ചൈനയുടെ സ്വാധീനത്തെക്കുറിച്ചുള്ള യുഎസിന്റെ ആശങ്കകള്‍ പരിശോധിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
‘പ്രധാന സമുദ്രാന്തര ജലപാതയായ പനാമ കനാല്‍ പനാമയുടേതാണ്, അങ്ങനെ തന്നെ തുടരും’ എന്നായിരുന്നു പ്രസിഡന്റ് ജോസ് റൗള്‍ മുലിനോയുടെ ആവര്‍ത്തന ഉറപ്പ്.