AmericaLatest News

റോക്ക്‌വാളിൽ 3 വയസ്സുകാരന് പരിക്കേറ്റ സംഭവം: സ്കൂളിനെതിരെ മാതാപിതാക്കൾ കേസ് ഫയൽ ചെയ്തു.

ഡാളസ് കൗണ്ടി: റോക്ക്‌വാളിലെ ഗാലക്‌സി റാഞ്ച് പ്രൈവറ്റ് സ്കൂളിൽ വെച്ച് 3 വയസ്സുള്ള മകന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ മാതാപിതാക്കൾ സിവിൽ കേസ് ഫയൽ ചെയ്തു. അലക്ഷ്യമായ ശിക്ഷണ നടപടികളും മതിയായ മേൽനോട്ടമില്ലായ്മയുമാണ് തങ്ങളുടെ മകന് ജീവൻ തന്നെ അപകടത്തിലാക്കുന്ന തരത്തിലുള്ള തലയ്ക്ക് പരിക്കേൽക്കാൻ കാരണമായതെന്ന് ടോണി, കെയ്ഷാ സോണ്ടേഴ്‌സ് ദമ്പതികൾ ഡാളസ് കൗണ്ടി കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആരോപിച്ചു.

2024 മാർച്ചിലാണ് കുട്ടിക്ക് പരിക്കേറ്റത്. തലയോട്ടിക്ക് പൊട്ടൽ, തലച്ചോറിൽ ആന്തരിക രക്തസ്രാവം, ഗുരുതരമായ മസ്തിഷ്‌ക പരിക്ക് എന്നിവയേറ്റ കുട്ടിക്ക് അടിയന്തര ചികിത്സയും ആശുപത്രിവാസവും ആവശ്യമായി വന്നു.

ക്ലാസ് മുറിയിൽ പാൽ മറിഞ്ഞതുമായി ബന്ധപ്പെട്ടാണ് സംഭവം തുടങ്ങിയതെന്നും, ഒരു കെയർ ടേക്കർ കുട്ടിയെ പിടിച്ച് മാറ്റിയപ്പോൾ തല ബാത്ത്‌റൂമിന്റെ വാതിലിൽ ഇടിക്കുകയായിരുന്നുവെന്നും ഹർജിയിൽ പറയുന്നു.

തലയ്ക്ക് പരിക്കേറ്റതിന് ശേഷം ഒരു മണിക്കൂറോളം കഴിഞ്ഞാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചതെന്നും, ഈ സമയത്ത് കെയർ ടേക്കർ കുട്ടിയുടെ തലയിൽ പലതവണ പുതപ്പിടുകയും ഉറങ്ങാൻ ശ്രമിക്കുകയും ചെയ്തതായി സിസിടിവി ദൃശ്യങ്ങൾ ഉദ്ധരിച്ച് പരാതിയിൽ പറയുന്നു. കുട്ടി പ്രതികരിക്കാതെ വന്നപ്പോഴാണ് അടിയന്തര സഹായത്തിനായി വിളിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് കെയർ ടേക്കറായ ജെയ്ഡൻ ഗ്രേസ് ലെസ്‌ലിയെ കുട്ടിയെ പരിക്കേൽപ്പിച്ചതിന് അറസ്റ്റ് ചെയ്തിരുന്നു.

സംഭവത്തിൽ കാലതാമസം ഉണ്ടായിട്ടില്ലെന്നും കുട്ടിക്ക് മെഡിക്കൽ പ്രശ്നങ്ങൾ കണ്ടപ്പോൾ തന്നെ 911-ൽ വിളിക്കുകയും മാതാപിതാക്കളെ അറിയിക്കുകയും ചെയ്‌തെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം. കൂടാതെ, കുട്ടിക്ക് സ്കൂളിൽ വെച്ചാണ് പരിക്കേറ്റതെന്നതിന് തെളിവില്ലെന്നും, സ്കൂളിൽ എത്തുന്നതിന് മുൻപേ പരിക്കേൽക്കാൻ സാധ്യതയുണ്ടെന്നും അവർ പറയുന്നു.

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സ്കൂളിന് വീഴ്ച പറ്റിയെന്ന് അഭിഭാഷകൻ പറഞ്ഞു. ഒരു മില്യൺ ഡോളറിലധികം നഷ്ടപരിഹാരമാണ് മാതാപിതാക്കൾ ആവശ്യപ്പെടുന്നത്.

പി പി ചെറിയാൻ

Show More

Related Articles

Back to top button