മധ്യ അമേരിക്കയിൽ ചുഴലിക്കാറ്റ്, വെള്ളപ്പൊക്ക തീവ്രമാകുന്നു; ഏഴു മരണം, ലക്ഷങ്ങൾക്ക് വൈദ്യുതി ബന്ധം നഷ്ടം

വാഷിംഗ്ടൺ : മിഡ്വെസ്റ്റിലും തെക്കൻ പ്രദേശങ്ങളിലുമായി ജീവന് അപകടകരമായ ചുഴലിക്കാറ്റുകളും വിനാശകരമായ വെള്ളപ്പൊക്കവും തുടർച്ചയായി ബാധിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ മരണം ഏഴായി ഉയർന്നതായും, നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ടെന്നസിയിൽ മാത്രം അഞ്ച് പേർ മരിച്ചപ്പോൾ, മിസോറിയിലെ കേപ്പ് ഗിരാർഡ്യൂ കൗണ്ടിയിലും ഇന്ത്യാനയിലുമുള്ള ഓരോ മരണങ്ങളും ഈ കണക്കിൽ ഉൾപ്പെടുന്നു.
മിസിസിപ്പിയിൽ ആറു പേർക്ക് പരിക്കേറ്റതായി സംസ്ഥാന അടിയന്തര മാനേജ്മെന്റ് ഏജൻസി സ്ഥിരീകരിച്ചു. 60 ഓളം വീടുകൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചതായും അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, വ്യാപകമായ നാശനഷ്ടം അനുഭവപ്പെട്ടതായി അധികൃതർ അറിയിച്ചു. ടെന്നസിയിലെ മെംഫിസിന് സമീപമുള്ള മാർഷൽ കൗണ്ടിയിൽ മാത്രം 40 വീടുകൾ തകർന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ടെയ്റ്റ്, ടിപ്പ, ബൊളിവർ കൗണ്ടികളിലും നിരവധി വീടുകൾ ഭാഗികമായോ പൂര്‍ണമായോ നശിച്ചു. ബെന്റൺ കൗണ്ടിയിൽ നാശനഷ്ടങ്ങളുടെ വിലയിരുത്തലുകൾ തുടരുകയാണ്.
അർക്കൻസാസ്, ഇല്ലിനോയിസ്, കെന്റക്കി, മിസിസിപ്പി, മിസോറി, ടെന്നസി എന്നീ സംസ്ഥാനങ്ങളിൽ നേരത്തെ തന്നെ കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിരുന്നു. അതിന്റെ ഭാഗമായാണ് ലെവൽ 5 അപകട സൂചനയോടെ ചുഴലിക്കാറ്റ് പ്രവചനം ഉണ്ടായത്. ഈ സംസ്ഥാനങ്ങളിലുടനീളം ശക്തമായ കാറ്റ് വീശുന്നതിനൊപ്പം വലിയ തോതിൽ വെള്ളപ്പൊക്കവും രൂപപ്പെട്ടു. ബുധനാഴ്ച രാത്രി മുതൽ പല മേഖലകളിലും ഒരേ സമയം ചുഴലിക്കാറ്റുകൾ അതിശക്തമായ രീതിയിൽ ബാധിച്ചെന്നും റിപ്പോർട്ടുകളുണ്ട്.
കാലാവസ്ഥാ തകർച്ചയെ തുടർന്ന് കെന്റക്കി ഗവർണർ ആൻഡി ബെഷിയർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മിഡ്വെസ്റ്റ് മുതൽ മിഡ്-സൗത്ത് വരെയുള്ള പ്രദേശങ്ങളിൽ കനത്ത നാശം സംഭവിച്ചതായി അധികൃതർ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിൽ ആകെ 13 പേർക്ക് പരിക്കേറ്റതായും, കെട്ടിടങ്ങളും വാഹനങ്ങളും തകർന്നുവീണതായും, മരങ്ങൾ കടപുഴകിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
രാജ്യത്തുടനീളം 2,47,000-ത്തിലധികം ഊർജ്ജ ഉപഭോക്താക്കൾ വൈദ്യുതി ബന്ധം നഷ്ടപ്പെട്ടിരിക്കുകയാണ്. അടുത്ത ദിവസങ്ങളിലും കാലാവസ്ഥ മോശമാവുമെന്ന്, ചിലയിടങ്ങളിൽ 10 മുതൽ 15 ഇഞ്ച് വരെ മഴ ലഭിക്കാമെന്ന മുന്നറിയിപ്പും പുറത്തുവന്നിട്ടുണ്ട്.




