ദുബായിൽ 67 നില കെട്ടിടത്തിൽ വൻ തീപിടിത്തം; ആയിരക്കണക്കിന് പേരെ സുരക്ഷിതമായി ഒഴിപ്പിച്ചു

ദുബായ് മറീനയിലെ 67 നിലകളുള്ള പിനാക്കിൾ–ടൈഗർ ടവറിലുണ്ടായ വൻ തീപിടിത്തം ആറു മണിക്കൂർ നീണ്ട ദുര്‌ഘടമായ ശ്രമങ്ങൾക്കൊടുവിൽ ദുബായ് സിവിൽ ഡിഫൻസ് നിയന്ത്രണ വിധേയമാക്കി. വെള്ളിയാഴ്ച രാത്രിയിലാണ് അപകടം സംഭവിച്ചത്. അഗ്നിശമന പ്രവർത്തനം പുലർച്ചെ 2.21നാണ് പൂര്‍ത്തിയായത്.
തീ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ നിന്നാണ് തുടങ്ങിയത്. പിന്നീട് അഗ്നിശിഖകൾ താഴത്തെ നിലകളിലേക്കും പടർന്നു. കെട്ടിടത്തിലെ 764 അപ്പാർട്ട്‌മെന്റുകളിൽ താമസിച്ചിരുന്ന 3,820 പേരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ സിവിൽ ഡിഫൻസ് പ്രത്യേക യൂണിറ്റുകളെ വിന്യസിച്ചു. എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.
തീപിടിത്തത്തിൽ കെട്ടിടത്തിന്റെ ചില ഭാഗങ്ങൾ തകർന്നു താഴേക്ക് വീണതിനെ തുടർന്ന് സമീപമുണ്ടായിരുന്ന വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. നിലവിൽ തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. കെട്ടിടത്തിന്റെ ഉടമസ്ഥരുമായി ചേർന്ന് താമസക്കാർക്കായി താൽക്കാലിക താമസ സൗകര്യങ്ങൾ ഒരുക്കുന്നതിന് നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
പിനാക്കിൾ ടവറിലുണ്ടാകുന്നത് ഇതാദ്യമായ തീപിടിത്തമല്ല. 2015 മെയ് 25ന് 47-ാം നിലയിലെ അടുക്കളയിൽ തുടങ്ങിയ തീ 48-ാം നിലയിലേക്കും പടർന്നിരുന്നു. അപ്പോഴും സിവിൽ ഡിഫൻസ് തീയുണ്ടാക്കാതെ നിയന്ത്രിച്ചിരുന്നു. പ്രശസ്തമായ ‘ദ് ടോർച്ച്’ ടവറിന് സമീപത്താണ് ഈ ടവർ. ‘ദ് ടോർച്ച്’ ടവർ 2015ലും 2017ലും രണ്ടുതവണ തീപിടിത്തത്തിന് ഇരയായിട്ടുണ്ട്.