ട്രംപിന്റെ ധൈര്യപൂര്‍ണ നടപടിക്ക് നാറ്റോയുടെ അഭിനന്ദനം; ഹേഗില്‍ ഉച്ചകോടിക്ക് തുടക്കം

ആംസ്റ്റര്‍ഡാം : ഇറാനുമായുണ്ടായ സംഘര്‍ഷം അവസാനിപ്പിച്ചുവെന്നതിന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് നാറ്റോയുടെ അഭിനന്ദനം. നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെ തന്നെ അദ്ദേഹത്തെ “അസാധാരണവും മറ്റാരും ചെയ്യാന്‍ ധൈര്യപ്പെടാത്തതുമായ നടപടികള്‍ എടുത്ത നേതാവ്” എന്ന് വിശേഷിപ്പിച്ചു. ട്രംപ് നാറ്റോ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് മുമ്പ് അദ്ദേഹത്തിന് റുട്ടെ സന്ദേശം അയച്ചിരുന്നു.
ഇതൊരു സ്വകാര്യ സന്ദേശമായിരുന്നെങ്കിലും ട്രംപ് അതിനെ തന്റെ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടു. ഈ സന്ദേശം വെളിപ്പെടുത്തിയതിന് ലജ്ജാകരമാണോ എന്ന ചോദ്യത്തിന്, “അത് രഹസ്യമായി സൂക്ഷിക്കേണ്ട ഒന്നല്ല, അതുകൊണ്ട് ഒരു പ്രശ്‌നവുമില്ല” എന്നായിരുന്നു റുട്ടെയുടെ മറുപടി.
2019 ശേഷം ട്രംപ് ആദ്യമായി പങ്കെടുക്കുന്ന നാറ്റോ ഉച്ചകോടിയാണ് ഇത്. യു.എസിന്റെ ഇടപെടല്‍ ഇറാനില്‍ സമാധാനം കൊണ്ടുവന്നതായും അതിനാല്‍ നാറ്റോ രാജ്യങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം ലഭിച്ചതായും റുട്ടെ പറഞ്ഞു.
ഹേഗില്‍ നടക്കുന്ന ഉച്ചകോടിക്ക് പങ്കെടുക്കാനായി നാറ്റോയിലെ 32 രാജ്യ നേതാക്കള്‍ എത്തി. ദേശീയ ഉല്‍പ്പാദനത്തിന്റെ 5 ശതമാനം പ്രതിരോധത്തിനും അതിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ക്കുമായി ചെലവഴിക്കാന്‍ അവര്‍ ഒരുമിച്ചും തീരുമാനിച്ചു.
റഷ്യയെ ചര്‍ച്ചക്ക് വലിച്ചിഴക്കാനുള്ള എല്ലാ ശ്രമങ്ങളും ഇതുവരെ പരാജയമായതായി ജര്‍മ്മന്‍ ചാന്‍സലര്‍ പറഞ്ഞു. യുക്രെയ്നിനെ പിന്തുണയ്ക്കുന്നതിനായി യൂറോപ്യന്‍ രാജ്യങ്ങളും കാനഡയും ഇതിനകം 35 ബില്യണ്‍ ഡോളറിന് മേലുള്ള സൈനിക സഹായം വാഗ്ദാനം ചെയ്തതായി റുട്ടെ വ്യക്തമാക്കി.
ഹേഗില്‍ എത്തിയ യുക്രെയ്ൻ പ്രസിഡന്റ് സെലെന്‍സ്കിയും ട്രംപിനെയും ഉച്ചകോടിക്കിടെ നേരിട്ട് കാണും. ഇരുവരും ഏപ്രിലില്‍ വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ശവസംസ്‌കാര ചടങ്ങില്‍ അവസാനമായി കണ്ടുമുട്ടിയിരുന്നു.