
ന്യൂഡൽഹി : യുഎസിൽ നടന്ന ഔദ്യോഗിക സന്ദർശനത്തിനിടെ നയതന്ത്ര പെരുമാറ്റം ലംഘിച്ചതിന് യുവ ബിജെപി എംപിക്ക് പാർട്ടി ശക്തമായ മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടുകൾ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ നേരിൽ കാണാൻ അനുമതി തേടിയതാണ് വിവാദത്തിലായത്.
‘ഓപ്പറേഷൻ സിന്ദൂർ’ സംബന്ധിച്ച വിവരങ്ങൾ പങ്കുവെക്കാൻ യുഎസിലേക്കു പോയ പ്രതിനിധിസംഘത്തിൽ ഷശി തരൂർ എംപി നേതൃത്വം നൽകിയിരുന്നു. ഈ സംഘത്തിൽ അംഗമായിരുന്ന യുവ ബിജെപി എംപി, യുഎസിലെ പഴയ സുഹൃത്ത് മുഖേന ട്രംപുമായി നേരിൽ കൂടിക്കാഴ്ചയ്ക്കായി ശ്രമിച്ചതായാണ് റിപ്പോർട്ട്. ‘ഇന്ത്യൻ സർക്കാരിന്റെ അടുത്തയാൾ’ എന്ന് പരിചയപ്പെടുത്തി അനുമതി തേടിയെങ്കിലും ട്രംപ് അനുമതി നൽകാത്തതിനാൽ സന്ദർശനം നടന്നില്ല.
ഫ്ലോറിഡയിലെ മാർ എ ലാഗോ റിസോർട്ടിൽ വരെ എംപി എത്തിയിരുന്നു. എന്നാൽ പാര്‍ട്ടിയെ അറിയിക്കാതെയും അനൗദ്യോഗികമായി നടത്തിയ ശ്രമം ബിജെപി നേതൃത്വത്തെ ക്ഷോഭിപ്പിച്ചു. വിവരം പുറത്തായതോടെ എംപിയെ വിളിച്ചു വരുത്തി കർശന മുന്നറിയിപ്പ് നൽകിയതായി സൂചനയുണ്ട്.
ഇതിനെതിരേ കോൺഗ്രസ് രംഗത്തെത്തി. “ഇത് വെറും ഗോസിപ്പ് അല്ല, നയതന്ത്രപരമായ അപക്വതയും രാജ്യത്തിന്റെ അഭിമാനത്തിനെതിരായ സമീപനവുമാണ്,” എന്നാണ് പ്രിയങ്ക് ഖർഗെയുടെ പ്രതികരണം. എംപി ആരാണെന്ന് സർക്കാർ തുറന്ന് പറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
പ്രതിനിധിസംഘത്തിൽ തേജസ്വി സൂര്യ, ഭുവനേശ്വർ കലിത (ബിജെപി), മിലിന്ദ് ഡിയോറ, മല്ലികാർജുൻ ദേവ്ഡ (ശിവസേന), ശശാങ്ക് ത്രിപാഠി, ഹരീഷ് ബാലയോഗി (ടിഡിപി), സംഭവി ചൗധരി (എൽജെപി), സർഫറാസ് അഹമ്മദ് (ജെഎംഎം) എന്നിവരും ഉൾപ്പെട്ടിരുന്നു.




