ലോസ് ഏഞ്ചൽസിൽ തെരുവിൽ ഭീതിയുണ്ടാക്കിയ സിഖ് വംശജനെ പോലീസ് വെടിവെച്ചു കൊന്നു

ലോസ് ഏഞ്ചൽസ് : തെരുവിൽ വടിവാളുമായി ഭീതിയുണ്ടാക്കിയ സിഖ് വംശജനായ ഗുർപ്രീത് സിംഗ് (35)നെ പോലീസ് വെടിവെച്ചു കൊന്നതായി അധികൃതർ സ്ഥിരീകരിച്ചു. ജൂലൈ 13നാണ് സംഭവം നടന്നത്.
ഫിഗുറേ സ്ട്രീറ്റിനും ഒളിമ്പിക് ബൊളിവാർഡിനും സമീപം രണ്ടടി നീളമുള്ള വടിവാൾ പോലെയുള്ള ആയുധവുമായി സിംഗ് ആളുകളെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 911ൽ ലഭിച്ച പരാതികളിൽ സിംഗ് വഴിപോക്കരെ ലക്ഷ്യമാക്കി ആയുധം വീശിയെന്നുമാണ് വിവരം. സിഖ് ആയോധനപരിപാടികളിൽ ഉപയോഗിക്കുന്ന ‘ഗട്ക’യുടെയും ‘ഖണ്ഡ’യുടെയും രൂപത്തിൽ ആയുധം കൈയിൽ പിടിച്ചുകൊണ്ടാണ് അയാൾ ഇറങ്ങിയതെന്ന് ദൃശ്യങ്ങൾ സൂചിപ്പിക്കുന്നു.
ആയുധം താഴെയിടണമെന്ന് പോലീസുകാർ പലതവണ ആവശ്യപ്പെട്ടെങ്കിലും സിംഗ് വഴങ്ങിയില്ല. പകരം സ്വന്തം നാവ് മുറിക്കുകയും വെള്ളം നിറച്ച കുപ്പി പോലീസിനേയ്ക്ക് എറിയുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. പിന്നീട് സിംഗ് കാറിൽ കയറി യാത്ര തുടരുകയും കാർ ഓടിക്കുമ്പോഴും ആയുധം പുറത്തേക്കു നീട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഒടുവിൽ ഫിഗുറേ സ്ട്രീറ്റിനടുത്ത് സിംഗിന്റെ കാർ ഒരു പോലീസ് വാഹനവുമായി കൂട്ടിയിടിച്ചു. തുടർന്ന് ഓഫീസർമാർ സമീപിച്ചപ്പോൾ സിംഗ് വീണ്ടും ആയുധം വീശിയതിനെ തുടർന്ന് പോലീസിന് വെടിവെയ്ക്കേണ്ടിവന്നു. ഗുരുതരമായി പരിക്കേറ്റ സിംഗ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.




