AmericaCrimeLatest News

ഉക്രൈൻ മുൻ പാർലമെൻ്റ് സ്പീക്കർ ആൻഡ്രി പരുബിയെ വെടിവെച്ചുകൊന്നു.

ഉക്രെയ്നിലെ പ്രമുഖ രാഷ്ട്രീയ നേതാവും മുൻ പാർലമെൻ്റ് സ്പീക്കറുമായിരുന്ന ആൻഡ്രി പരുബിയെ ല്വിവ് നഗരത്തിൽ വെച്ച് അജ്ഞാതൻ വെടിവെച്ചുകൊന്നു. 54 വയസ്സുള്ള ഇദ്ദേഹത്തെ ശനിയാഴ്ചയാണ് വെടിവെച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ആക്രമണം നടന്ന സ്ഥലത്തുവെച്ച് തന്നെ പരുബി മരിച്ചതായി പ്രോസിക്യൂട്ടർ ജനറലിന്റെ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു. അക്രമിക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

സംഭവത്തെ ‘ഭീകരമായ കൊലപാതകം’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഉക്രെയ്ൻ പ്രസിഡന്റ് വോലോഡിമിർ സെലെൻസ്കി അനുശോചനം രേഖപ്പെടുത്തി. കൊലപാതകിയെ കണ്ടെത്താൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

2016 ഏപ്രിൽ മുതൽ 2019 ഓഗസ്റ്റ് വരെ ഉക്രെയ്ൻ പാർലമെൻ്റ് സ്പീക്കറായിരുന്ന പരുബി, 2013-14 വർഷങ്ങളിൽ യൂറോപ്യൻ യൂണിയനുമായി അടുത്ത ബന്ധം ആവശ്യപ്പെട്ട് നടന്ന ജനകീയ പ്രക്ഷോഭങ്ങളുടെ നേതാക്കളിൽ ഒരാളായിരുന്നു. കൊലപാതകത്തിന് പിന്നിലെ കാരണം ഉക്രെയ്ൻ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

യുദ്ധം നടക്കുന്ന രാജ്യത്ത് പൂർണ്ണമായും സുരക്ഷിതമായ ഒരിടമില്ലെന്ന് ഇത് തെളിയിക്കുന്നുവെന്ന് ല്വിവ് മേയർ ആൻഡ്രി സാഡോവി ടെലിഗ്രാമിൽ കുറിച്ചു. പരുബിയുടെ കൊലപാതകം ‘ഉക്രെയ്നിന്റെ ഹൃദയത്തിന് നേരെയുണ്ടായ വെടിയാണ്’ എന്ന് മുൻ പ്രസിഡന്റ് പെട്രോ പൊറോഷെങ്കോ പറഞ്ഞു.

പി പി ചെറിയാൻ

Show More

Related Articles

Back to top button