ചൈനയിൽ ഇന്ത്യൻ യുവതിക്ക് 18 മണിക്കൂർ തടങ്കൽ; ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ടത് രക്ഷയായി.

അരുണാചൽ പ്രദേശ് സ്വദേശിനിയായ പ്രേമ വാങ്യോം തോങ്ഡോക് ചൈനയിലെ ഷാങ്ഹായ് വിമാനത്താവളത്തിൽ 18 മണിക്കൂർ തടങ്കലിൽ കഴിഞ്ഞതായി റിപ്പോർട്ട്. അരുണാചൽ സ്വദേശിനിയാണെന്ന കാരണത്താൽ ഇന്ത്യൻ പാസ്പോർട്ടിന് സാധുതയില്ലെന്ന് ചൈനീസ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ വാദിച്ചതോടെയാണ് യുവതിയെ ബ്രിട്ടനിൽ നിന്ന് ജപ്പാനിലേക്കുള്ള യാത്രയ്ക്കിടെ തടഞ്ഞുവെച്ചത്.
ഈ മാസം 21-നായിരുന്നു സംഭവം. ട്രാൻസിറ്റ് ഏരിയയിലായിരുന്നതിനാൽ പ്രേമയെ പുറത്തേക്കോ മുന്നോട്ടോ പോകാൻ അനുവദിച്ചില്ല. പാസ്പോർട്ടും പിടിച്ചെടുത്തതോടെ അവൾക്ക് ഭക്ഷണംപോലും ലഭിക്കാതെ 18 മണിക്കൂറോളം അവസ്ഥ വഷളായതായും പ്രേമ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
യുകെയിലുള്ള സുഹൃത്ത് ഷാങ്ഹായിലെ ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ടതോടെയാണ് ഇടപെടൽ ആരംഭിച്ചത്. കോൺസുലേറ്റ് അധികൃതരുടെ ഇടപെടലിനൊടുവിൽ പ്രശ്നം പരിഹരിക്കപ്പെടുകയും പ്രേമയെ പിന്നീട് വിട്ടയക്കുകയും ചെയ്തു.




