
വാഷിംഗ്ടൺ : അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള (ഐഎസ്എസ്) ദൗത്യത്തിൽ പങ്കാളിയാകുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന വിശേഷണം സ്വന്തമാക്കി വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല. ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ മേയിൽ നടത്താനിരിക്കുന്ന ‘ആക്‌സിയോം ദൗത്യം (AX-4)’ ആണ് ഈ ചരിത്ര യാത്ര. സ്പെയ്‌സ് എക്‌സിന്റെ ഡ്രാഗൺ പേടകത്തിൽ ശുക്ലയോടൊപ്പം മൂന്നു ബഹിരാകാശ യാത്രികരും ഉണ്ടാവും.
നാസ, ഐഎസ്ആർഒ, ആക്‌സിയോം സ്‌പേസ് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തിലാണ് ദൗത്യം നടപ്പാക്കുന്നത്. ശുക്ലയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകമായ പുരാവസ്തുക്കളും യോഗാസനങ്ങളുമൊക്കെയായി ഒരു പ്രത്യേക അവതരണവും ഉണ്ടാകും. ബഹിരാകാശ യാത്രയിൽ 2,000 മണിക്കൂറിലധികം പറക്കൽ പരിചയമുള്ള ശുക്ല, ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്റെയും കമാൻഡറാണ്.
14 ദിവസങ്ങളോളം നീളുന്ന ദൗത്യത്തിൽ, ബഹിരാകാശ യാത്രികർ മൈക്രോഗ്രാവിറ്റിയിൽ വിവിധ ശാസ്ത്രീയ പരീക്ഷണങ്ങൾ, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, വാണിജ്യ പദ്ധതികൾ എന്നിവ നടത്തും. ബഹിരാകാശ മേഖലയിലെ ഇന്ത്യയുടെ സ്വാധീനത്തെയും ശാസ്ത്രീയ നേട്ടങ്ങളെയും മറ്റൊരു ഉന്നത തലത്തിലേക്ക് ഉയർത്തുന്ന ഈ ദൗത്യം ചരിത്രപ്രധാനമാണ്.




