IndiaObituaryPoliticsTravel

വിമാനാപകടത്തിൽ അജിത് പവാർ മരിച്ചു; പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഉൾപ്പെടെ രാജ്യത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി

ന്യൂഡൽഹി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ ബുധനാഴ്ച രാവിലെ നടന്ന വിമാനാപകടത്തിൽ അന്തരിച്ചു. പൂനെ ജില്ലയിലെ ബാരാമതിയിൽ ലാൻഡിംഗിനിടെയാണ് വിമാനം തകർന്നുവീണത്. അപകടത്തിൽ അജിത് പവാർ ഉൾപ്പെടെ ആറ് പേർ മരിച്ചതായി അധികൃതർ അറിയിച്ചു.

സംഭവത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി ദ്രൗപതി മുർമ്മുവും ഉൾപ്പെടെ രാഷ്ട്രീയ, സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ പങ്കുവച്ച കുറിപ്പിൽ, ബാരാമതിയിലുണ്ടായ ദാരുണമായ വിമാനാപകടത്തിൽ അതിയായ ദുഃഖമുണ്ടെന്ന് അറിയിച്ചു. അപകടത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ വേദനയിൽ താനും പങ്കുചേരുന്നുവെന്ന് വ്യക്തമാക്കിയ മോദി, ഈ ദുഃഖനിമിഷത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ശക്തിയും ധൈര്യവും ലഭിക്കട്ടെയെന്ന് പ്രാർത്ഥിച്ചു. അജിത് പവാറിനെ ജനങ്ങളുമായി ആഴത്തിലുള്ള ബന്ധം പുലർത്തിയ “ജനനായകൻ” എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, മഹാരാഷ്ട്രയുടെ വികസനത്തിനായി അദ്ധേഹത്തിന്റെ സേവനം വിലമതിക്കപ്പെടുന്നതാണെന്നും പറഞ്ഞു. അദ്ദേഹത്തിന്റെ അകാലവിയോഗം അത്യന്തം ഞെട്ടിക്കുന്നതും വേദനാജനകവുമാണെന്നും കുടുംബത്തിനും അനുയായികൾക്കും അനുശോചനം അറിയിക്കുന്നതായും പ്രധാനമന്ത്രി കുറിച്ചു.

രാഷ്ട്രപതി ദ്രൗപതി മുർമ്മുവും എക്‌സിൽ അനുശോചന സന്ദേശം പങ്കുവച്ചു. ബാരാമതിയിലെ വിമാനാപകടത്തിൽ ഉപമുഖ്യമന്ത്രി അജിത് പവാർ ഉൾപ്പെടെയുള്ളവർ മരിച്ചതെന്ന വാർത്ത അതീവ ദൗർഭാഗ്യകരമാണെന്ന് രാഷ്ട്രപതി പറഞ്ഞു. അജിത് പവാറിന്റെ അപ്രതീക്ഷിത വേർപാട് നികത്താനാവാത്ത നഷ്ടമാണെന്നും, മഹാരാഷ്ട്രയുടെ വികസനത്തിൽ, പ്രത്യേകിച്ച് സഹകരണ മേഖലയിലെ അദ്ദേഹത്തിന്റെ സംഭാവനകൾ എക്കാലവും സ്മരിക്കപ്പെടുമെന്നും രാഷ്ട്രപതി വ്യക്തമാക്കി. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഈ വിയോഗം താങ്ങാനുള്ള കരുത്ത് ലഭിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും രാഷ്ട്രപതി അറിയിച്ചു.

പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. അജിത് പവാറിന്റെ അകാലവിയോഗം തന്നെ ആഴത്തിൽ ഞെട്ടിച്ചതായി അദ്ദേഹം പറഞ്ഞു. പൊതുജീവിതം മുഴുവൻ മഹാരാഷ്ട്രയുടെ പുരോഗതിക്കായി സമർപ്പിച്ച നേതാവായിരുന്നു അജിത് പവാറെന്നും, ജനങ്ങളോടുള്ള കരുണയും പൊതുസേവനത്തോടുള്ള പ്രതിബദ്ധതയും അദ്ദേഹത്തെ വ്യത്യസ്തനാക്കിയതായും രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു. കുടുംബത്തിനും അഭ്യുദയകാംക്ഷികൾക്കും ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

രാവിലെ എട്ട് മണിക്ക് മുംബൈയിൽ നിന്ന് പുറപ്പെട്ട അജിത് പവാർ, തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി തന്റെ മണ്ഡലമായ ബാരാമതിയിൽ നാല് പ്രചാരണ യോഗങ്ങളിൽ പങ്കെടുക്കാനായിരുന്നു യാത്ര. ജനുവരി 26-ന് നടന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിലായിരുന്നു അദ്ദേഹം അവസാനമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്.

Show More

Related Articles

Back to top button