സി.എം.ആർ.എല്ലിന് തിരിച്ചടി; ഇ.ഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി.

കൊച്ചി: മാസപ്പടി കേസിൽ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽസ് ലിമിറ്റഡ് (സി.എം.ആർ.എൽ) സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അന്വേഷണം തടയണമെന്ന ആവശ്യമാണ് കോടതി നിരസിച്ചത്. ഇ.ഡി നടത്തുന്ന അന്വേഷണം നിയമപരമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഇ.ഡി അന്വേഷണത്തിന് അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവിനെ ചോദ്യം ചെയ്ത് സി.എം.ആർ.എൽ നൽകിയ അപ്പീലിലാണ് ജസ്റ്റിസുമാരായ എ. രാജാ വിജയരാഘവനും കെ. വി. ജയകുമാറും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർണായക വിധി പ്രസ്താവിച്ചത്.
സിംഗിൾ ബെഞ്ച് വിധിയിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് കോടതി നിരീക്ഷിച്ചു. സി.എം.ആർ.എല്ലിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ ഇ.ഡിക്ക് അധികാരമുണ്ടെന്നും വിധിയിൽ വ്യക്തമാക്കുന്നു.
അതേസമയം, സുപ്രീം കോടതിയെ സമീപിക്കുന്നതിനായി വിധി നടപ്പാക്കുന്നത് രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്യണമെന്ന സി.എം.ആർ.എൽ അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഇതോടെ മാസപ്പടി കേസുമായി ബന്ധപ്പെട്ട ഇ.ഡി അന്വേഷണം തുടരുമെന്നത് ഉറപ്പായി.




